•  
     
                       ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ നിന്ന് കാനാന്‍ദേശം ലക്ഷ്യമാക്കിയുള്ള യാത്ര തുടര്‍ന്നു. മോശയായിരുന്നു അവരുടെ നേതാവ്. ദീര്‍ഘനാളത്തെ യാത്രക്കുശേഷം അവര്‍ സീനായ് മരുഭൂമിയിലെത്തി. അവര്‍ സീനായ് മലയുടെ മുന്‍ഭാഗത്ത് പാളയമടിച്ചു.
     
                     കര്‍ത്താവ് സീനായ് മലമുകളില്‍ ഇറങ്ങിവന്ന് മോശയെമലമുകളിലേക്ക് വിളിച്ചു. അവന്‍ കയറിച്ചെന്നു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു. നീ ഇറങ്ങിച്ചെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക:
    ഞാന്‍ എത്രവലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചാണ് ഈജിപ്തുകാരുടെ അടിമത്തത്തില്‍ നിന്ന് നിങ്ങളെ രക്ഷിച്ചതെന്ന് നിങ്ങള്‍ കണ്ടുകഴിഞ്ഞു. "ഈജിപ്തുകാരോട് ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ
    ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍റെ അടുക്കലേക്ക് കൊണ്ടുവന്നെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു. അതുകൊണ്ട്, നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍
    നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും" (പുറപ്പാട് 19:4.5).
     
                                 മോശ മലയില്‍നിന്നു താഴെയിറങ്ങി ജനത്തിലെ ശ്രേഷ്ഠന്മാരെവിളിച്ച് കര്‍ത്താവ് കല്പിച്ച കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിച്ചു. ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവ് കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിന്‍റെ ഈ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു.
     
                       

     മോശയോടു സംസാരിച്ചതിനുശേഷം രണ്ടു കല്പലകകളിലായി പത്തുകല്പനകള്‍ എഴുതി ദൈവം മോശയ്ക്കു നല്കി. കര്‍ത്താവു നല്‍കിയ ഈ കല്പനകളെയാണ് ദൈവകല്പനകള്‍ അഥവാ
    പത്തു പ്രമാണങ്ങള്‍ എന്നു വിളിക്കുന്നത്. ആ കല്പനകള്‍ താഴെ പറയുന്നവയാണ്.
    1     നിന്‍റെ കര്‍ത്താവായ ദൈവംഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് 
    2  ദൈവത്തിന്‍റെ         നാമംവൃഥാ പ്രയോഗിക്കരുത്.
    3 കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
    മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
     കൊല്ലരുത്.
    വൃഭിചാരം ചെയ്യരുത്.
    മോഷ്ടിക്കരുത്.
    കള്ളസാഷി പറയരുത്.
    അന്യന്‍റെ ഭാര്യയെ മോഹിക്കരുത്.
    അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്.
     
    ഈ പത്തു കല്പനകള്‍ രണ്ടു കല്പനകളില്‍ സംഗ്രഹിക്കാം.
    1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
    2. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം.
     
                          ജീവനിലേക്കുള്ള വഴികളാണ് ദൈവകല്പനകള്‍. ഈ കല്പനകള്‍ പാലിച്ചുകൊണ്ട് നാം ജീവിക്കണം. എങ്കില്‍ മാത്രമേ കൈവിക ജീവനില്‍ വളരുവാന്‍ നമുക്കു സാധിക്കുകയുള്ളൂ.
     
                      സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ ശരിയായ വഴി കാണിക്കാന്‍ കല്പനകള്‍ സഹായിക്കുന്നു. യാത്രയ്ക്കിടയില്‍ വഴികാട്ടുന്ന ചൂണ്ടുപലകകള്‍ കാണാറില്ലേ? അതുപോലെ നമ്മുടെ ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും ഏവയെന്ന് പഠിപ്പിക്കുന്നവയാണ് ദൈവകല്പനകള്‍. അവ പഠിച്ചും പാലിച്ചും നമുക്ക് ജീവനിലേക്കുള്ള വഴികളിലൂടെ സഞ്ചരിക്കാം.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

    ഇസ്രായേല്‍ ജനത്തിനു കല്പനകള്‍ നല്‍കിയ സ്നേഹപിതാവായ ദൈവമേ, അങ്ങയുടെ
    കല്പനകള്‍ പാലിച്ചുകൊണ്ട് ജീവിക്കുവാനുള്ള അനുഗ്രഹം എനിക്ക് നല്‍കണമേ.
     
     

    നമുക്കു പാടാം

    സീനായ് മലയിലിറങ്ങിവന്നു സ്നേഹത്താല്‍ ഉടമ്പടി വച്ചു ദൈവം
    എന്‍റെ ഉടമ്പടി പാലിച്ചെന്നാല്‍ നിങ്ങളെനിക്കെന്നും സ്വന്തം ജനം.
    പത്തു പ്രമാണങ്ങള്‍ തന്നു ദൈവം മാനവമക്കള്‍ക്കു കാവലായി
    ജീവിതയാത്രതന്‍ ലക്ഷ്യമെത്താന്‍ പാലിക്ക നിത്യവും കല്പനകള്‍.
     
     
     

    മന:പാഠമാക്കുക

    പത്തു കല്പനകള്‍
     

    കടങ്കഥ

     

    എന്നെ തിരിച്ചറിയൂ

    ദൈവത്തിന്‍ സ്നേഹമാം സമ്മാനം ഞാന്‍. സീനായ് മലയില്‍ വച്ചേകിയെന്നെ.
    പത്തുനിര്‍ദ്ദേശങ്ങള്‍ എന്നിലുണ്ട്. എന്നുടെ പേരു നീ ചൊന്നീടുക.
     

    എന്‍റെ തീരുമാനം

    ദൈവകല്പനകള്‍ പാലിച്ചുകൊണ്ട് ഞാന്‍ എന്നും ജീവിക്കും.