•  
     
                           നമ്മെ രക്ഷിക്കുവാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രനാണ്ഈ ശോ. ബേത്ലെഹെമിലെ കാലിത്തൊഴുത്തില്‍ ജനിച്ച അവിടുന്ന് നസ്രത്തിലാണ് വളര്‍ന്നത്. മാതാവായ മറിയവും വളര്‍ത്തുപിതാവായ യൗസേപ്പും ഈശോയും കൂടി നസ്രത്തിലെ ഒരു കൊച്ചുവീട്ടിലാണ് താമസിച്ചിരുന്നത്. ഒരു യഹൂദബാലനായ ഈശോ എല്ലാ കാര്യങ്ങളിലും ദൈവകല്പനപാലിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത്.
     
             ആശാരിപ്പണി ചെയ്തു ജീവിച്ചിരുന്ന യൗസേപ്പിതാവിനെ ഈശോ സഹായിച്ചു. മാതാവിന്‍റെ ജോലികളിലും കഴിവുപോലെ ഈശോ പങ്കുചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ക്കു വിധേയനായി അവിടുന്ന്
    ജീവിച്ചു. യഹൂദനിയമപ്രകാരം സാബത്തുദിനങ്ങളില്‍ സിനഗോഗിലെ പ്രാര്‍ത്ഥനയിലും പഠനത്തിലും പങ്കുചേരുകയും ആണ്ടുതോറും ദൈവാലയത്തില്‍പോയി തിരുനാളുകളില്‍ പങ്കെടുക്കുകയും
    ചെയ്തിരുന്നു. അങ്ങനെ ഈശോ മാതാപിതാക്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടവനായി വളര്‍ന്നു.
     
                 

      ഈശോയെക്കുറിച്ച് ലൂക്കാ സുവിശേഷകന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു." (ലൂക്കാ 2:52)
    1. ഈശോ ജ്ഞാനത്തില്‍ വളര്‍ന്നു
    2. ഈശോ പ്രായത്തില്‍ വളര്‍ന്നു
    3. ഈശോ ദൈവത്തിന്‍റെ പ്രീതിയില്‍ വളര്‍ന്നു
    4. ഈശോ മനുഷ്യരുടെ പ്രീതിയില്‍ വളര്‍ന്നു
     
                    ഈശോയെപ്പോലെ നമ്മളും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളരേണ്ടവരാണ്. കല്പനകള്‍ പാലിച്ചു ജീവിക്കുമ്പോഴാണ് നമുക്കതിനു കഴിയുന്നത്.
     
                   യഹൂദനായി ജനിച്ച ഈശോ ദൈവകല്പനകളോടൊപ്പം യഹൂദസമൂഹത്തിന്‍റെ പ്രത്യേക നിയമങ്ങളും അനുസരിച്ചുപോന്നു. അതുപോലെ, മാമ്മോദീസാവഴി തിരുസഭയുടെ അംഗങ്ങളായിത്തീര്‍ന്നനമ്മളും   ദൈവകല്പനകളോടൊപ്പം തിരുസഭയുടെ കല്പനകളും പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. തിരുസഭ നല്‍കുന്ന കല്പനകള്‍ അഞ്ചെണ്ണമാണ്. ഇവ പാലിച്ചു ജീവിക്കുമ്പോള്‍ നമ്മള്‍ ദൈവമക്കളും സഭയിലെ അംഗങ്ങളുമായി വളരുന്നു.
     

    തിരുസഭയുടെ കല്പനകള്‍ അഞ്ച്

    1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍
    കുര്‍ബാനയില്‍ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട
    വേലകള്‍ ചെയ്യരുത്.
    2. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത്
    പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും വേണം.
    3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട
    ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കുകയും വേണം.
    4. വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ
    വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
    5. ദൈവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികാധ്യക്ഷന്‍
    നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
     

    കടപ്പെട്ട തിരുനാളുകള്‍

    ദുക്റാന (ജൂലൈ 3),
    മാതാവിന്‍റെ സ്വര്‍ഗാരോഹണത്തിരുനാള്‍ (ഓഗസ്റ്റ് 15),
    ക്രിസ്തുമസ്സ് (ഡിസംബര്‍ 25).
     

    മാംസവര്‍ജന ദിനങ്ങള്‍

    വിഭൂതിദിനവും ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളും
    (ക്രിസ്തുമസിനും ദനഹായ്ക്കും ഇടയ്ക്കുള്ള വെള്ളിയാഴ്ചകളും
    ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ചയും ഒഴികെ)
     

    ഉപവാസ ദിനങ്ങള്‍

    വിഭൂതിദിനം, ദുഃഖവെള്ളി
     

    നമുക്കു പ്രാര്‍ത്ഥിക്കാം

    മാതാപിതാക്കള്‍ക്കു വിധേയനായി ജീവിച്ച ഈശോയേ, ജ്ഞാനത്തിലും പ്രായത്തിലും
    ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരുവാന്‍ എന്നെ
    അനുഗ്രഹിക്കണമേ.
     
     

    നമുക്കു പാടാം

    പ്രായത്തില്‍ ജ്ഞാനത്തില്‍, ദൈവമനുജ പ്രീതിയില്‍ ഈശോയെപ്പോലെ നാം വളര്‍ന്നിടേണം.
    കല്പനകളേതുമേ നന്നായ് പാലിച്ചു നാം ദൈവീകജീവനില്‍ വളര്‍ന്നിടേണം.
     
     

    മനഃപാഠമാക്കുക

    തിരുസഭയുടെ കല്പനകള്‍
     

    ബൈബിള്‍ വായന (ലൂക്കാ 2:41-52)

    എന്‍റെ ബൈബിള്‍ വാക്യം

     

    ക്രമത്തില്‍ എഴുതുക

    താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ സംഭവിച്ച ക്രമത്തില്‍ എഴുതുക
    ഈശോ നസറത്തില്‍വന്ന് മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ചു
    പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ തിരുനാളിനുപോയി
    ഈശോയെ കണ്ട് മാതാപിതാക്കള്‍ വിസ്മയിച്ചു
    ഈശോ ദൈവാലയത്തില്‍ വച്ച് ചോദ്യങ്ങള്‍ ചോദിച്ചു
    ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തി
     

    എഴുതാം എഴുതാം

    ബാലനായ ഈശോ ചെയ്ത കാര്യങ്ങള്‍   നാം ചെയ്യാറുള്ള കാര്യങ്ങള്‍
    1. മാതാപിതാക്കളെ സഹായിച്ചു.
    2. സിനഗോഗില്‍ പോയി പ്രാര്‍ത്ഥിച്ചു.
    3. ദൈവാലയത്തില്‍ പോയി തിരുനാളില്‍ സംബന്ധിച്ചു.
    4. വേദശാസ്ത്രികളുമായി സംവാദം നടത്തി.
     

    എന്‍റെ തീരുമാനം

    നിയമങ്ങള്‍ പാലിച്ച ഈശോയെപ്പോലെ
    ഞാനും കല്പനകളനുസരിച്ചു ജീവിക്കും.