•                          
                     ഉന്നതത്തില്‍ നിന്നുള്ള ശക്തി ധരിക്കുന്നതു വരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍ എന്ന ഈശോയുടെ കല്പന ശിഷ്യന്മാര്‍ പാലിച്ചു. പന്തക്കുസ്താദിനം വരെ അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും . ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും "(അപ്പ.1:8). എന്ന ഈശോയുടെ വചനങ്ങള്‍ പന്തക്കുസ്താദിനത്തില്‍ നിറവേറി. ആ ദിവസം സമാഗതമായപ്പോള്‍ പരിശുദ്ധ അമ്മയും ശിഷ്യډാരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നും ഉണ്ടായി. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങള്‍ ഓരോരുത്തരുടെയും മേല്‍ വന്നുനില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. 
     
     
                                  ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. ആകാശത്തിന്‍ കീഴുള്ള സകല ജനപദങ്ങളില്‍ നിന്നും വന്ന ഭക്തരായ യഹൂദര്‍ ജറുസലേമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചു കൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലډാര്‍ സംസാരിക്കുന്നതുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ ചിലര്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു. പുതുവീഞ്ഞുകുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്. അപ്പോള്‍ പത്രോസ് മറ്റു പതിനൊന്നു പേരോടുകൂടി എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു. യഹൂദജനങ്ങളെ, ജറുസലേമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍, നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല. ജോയേല്‍ പ്രവാചകന്‍ പറഞ്ഞ വചനങ്ങളുടെ പൂര്‍ത്തീകരണമാണിത്: 'ദൈവം അരുളിച്ചെയ്യുന്നു, അവസാനദിവസങ്ങളില്‍ എല്ലാമനുഷ്യരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും' (അപ്പ. 2:1-17).
     
                               പത്രോസിന്‍റെ പ്രസംഗം ശ്രവിച്ചവര്‍ ഈശോയില്‍ വിശ്വസിച്ച് സ്നാനം സ്വീകരിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു. അങ്ങനെ ജറുസലേമില്‍ സഭ രൂപംകൊണ്ടു. രക്ഷ പ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു (അപ്പ.2:1-42). പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യസമൂഹം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുപോയി സുവിശേഷം അറിയിച്ചു.
     

    ആത്മാവിന്‍റെ പ്രവര്‍ത്തനം ആദിമക്രൈസ്തവ സമൂഹത്തില്‍

     

                                     പരിശുദ്ധാത്മാവിന്‍റെ ആവാസത്തോടെ രൂപംകൊണ്ട സഭാസമൂഹത്തിന്‍റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടതായിരുന്നു. പ്രതിസന്ധികളിലും പീഡനങ്ങളിലും അവര്‍ ശക്തിയായി പ്രാര്‍ത്ഥിച്ചു. അപ്പോഴൊക്കെയും പരിശുദ്ധാത്മാവ് അവരില്‍ നിറയുകയും ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിക്കാന്‍ അവര്‍ ശക്തരാവുകയും ചെയ്തു (അപ്പ. 4:31).
     
                                       ആദിമസഭയിലുള്ള പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നമുക്ക് വ്യക്തമായി കാണാം.ദൈവാത്മാവ് നേരിട്ട് ശ്ലീഹാന്മാരെ നയിക്കുകയും അവരോടു സംസാരിക്കുകയും തീരുമാനങ്ങള്‍ എടുക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു(അപ്പ.8:29). അവര്‍ എങ്ങോട്ടു പോകണം, എന്തുചെയ്യണം എന്നു നിര്‍ദ്ദേശിച്ചു കൊടുക്കുന്നു(അപ്പ.16:6). അവരുടെകൂടെ വസിച്ച് അവരെ ധൈര്യപ്പെടുത്തുകയും ഉത്സാഹഭരിതരും സന്തോഷമാനസരുമാക്കുകയും ചെയ്യുന്നു. അന്ത്യോക്യാസഭയിലെ പ്രവാചകരും പ്രബോധകരുമായിരുന്നവര്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കഴിയവേ പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ڇബാര്‍ണബാസിനെയും സാവൂളിനേയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിര്‍ത്തുക (അപ്പ.13:1-2). അങ്ങനെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് അവര്‍ സെലൂക്യായിലേക്ക് പോയി (അപ്പ.13:4).
     
                                          പ്രാര്‍ത്ഥനാവേളയില്‍ പത്രോസിനു ലഭിച്ച ഒരു ദര്‍ശനം മുഖേനയാണ് യഹൂദരല്ലാത്തവരെ ആദ്യമായി സഭയിലേക്കു സ്വീകരിച്ചത്. ഇതും പരിശുദ്ധാത്മാവിന്‍റെ ഇടപെടലായിരുന്നു. ദര്‍ശനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന പത്രോസിനോട് ആത്മാവു പറഞ്ഞു: "ഇതാ, മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു. എഴുന്നേറ്റ് താഴേയ്ക്കു ചെല്ലുക. ഒന്നും സംശയിക്കാതെ അവരോടൊപ്പം പോകുക. എന്തെന്നാല്‍ ഞാനാണ് അവരെ അയച്ചിരിക്കുന്നത്" (അപ്പ. 10:19-20). ആത്മാവിനാല്‍ നയിക്കപ്പെട്ട പത്രോസ് വിജാതീയനായ കൊര്‍ണേലിയൂസിന്‍റെ ഭവനത്തിലെത്തി. അവിടെ കൂടിയിരുന്ന സമൂഹത്തോട് വചനം പ്രഘോഷിച്ചു. അപ്പോള്‍ അവരുടെമേലും പരിശുദ്ധാത്മാവ് വരുകയും അവര്‍ മാമ്മോദീസാ സ്വീകരിച്ച് സഭാംഗങ്ങളാവുകയും ചെയ്തു.
     

    പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളും വരങ്ങളും ഫലങ്ങളും

     

                                       പരിശുദ്ധാത്മാവിനാല്‍ മിശിഹായില്‍ പണിതുയര്‍ത്തപ്പെട്ട ദൈവത്തിന്‍റെ ആലയമാണ് സഭ. പരിശുദ്ധാത്മാവ് സഭയെ പണിതുയര്‍ത്തുന്നത് സഭയുടെ ഉന്നമനത്തിനായി വിവിധ ദാനങ്ങളും വരങ്ങളും ഫലങ്ങളും നല്‍കിക്കൊണ്ടാണ്. വിഭിന്നങ്ങളായ ദാനങ്ങളാണ് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നത്. "ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍റെ വചനവും മറ്റൊരാള്‍ക്ക് ജ്ഞാനത്തിന്‍റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവന് പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും, വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും അതേ ആത്മാവു തന്നെ നല്‍കുന്നു. തന്‍റെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്‍റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം" (1 കോറി. 12:8-11).
     
                                               പരിശുദ്ധാത്മാവ് വിശ്വാസികള്‍ക്ക് നല്‍കുന്ന ഫലങ്ങള്‍ ഏവയെന്നു പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. അവ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, സഹനശക്തി, വിശുദ്ധി, മിതത്വം എന്നിവയാണ്. പരിശുദ്ധാത്മാവ് ഇവയെല്ലാം നല്‍കുന്നത് സഭയെ പണിതുയര്‍ത്തുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടിയാണ്
     

    പ്രതിസന്ധികളിലും പീഡനങ്ങളിലും

    സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ്

     

                             സഭയുടെ പ്രതിസന്ധികളിലും അവള്‍ സഹിക്കേണ്ടിവന്ന പീഡനങ്ങളിലും പരിശുദ്ധാത്മാവ് ശക്തി പകര്‍ന്നിരുന്നു. ഡീക്കന്മാരിലൊരുവനായ സ്തേഫാനോസിനെ ഈശോയിലുള്ള വിശ്വാസം പ്രഘോഷിച്ചതിന്‍റെ പേരില്‍ യഹൂദമതനേതാക്കള്‍ ബന്ധനസ്ഥനാക്കി. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിറഞ്ഞ് അവന്‍ അവരോടും സുവിശേഷം പ്രഘോഷിച്ചു. കോപിഷ്ഠരായ മതനേതാക്കള്‍ സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലാന്‍ തീരുമാനിച്ചു. കല്ലെറിഞ്ഞുകൊല്ലാനായി ജനം പാഞ്ഞടുത്തപ്പോഴും ശാന്തനായി പ്രാര്‍ത്ഥിച്ചു കൊണ്ട് രക്തസാക്ഷിത്വം വരിക്കാന്‍ സ്തേഫാനോസിന് ശക്തി പകര്‍ന്നത് പരിശുദ്ധാത്മാവാണ് (അപ്പ. 7:54-60). സഭയെ പീഡിപ്പിച്ചിരുന്ന സാവൂളിനെ മാനസാന്തരത്തിലേയ്ക്കു നയിച്ചതും (അപ്പ.9). തീക്ഷ്ണമതിയായ സുവിശേപ്രഘോഷകനാക്കി  മാറ്റിയതും പരിശുദ്ധാത്മാവാണ്. ഈശോയ്ക്കുവേണ്ടി രക്തസാക്ഷിയാകാന്‍ പൗലോസായിത്തീര്‍ന്ന സാവൂളിനു ശക്തി നല്‍കിയതും പരിശുദ്ധാത്മാവുതന്നെയാണ്.
     

    പരിശുദ്ധാത്മാവിന്‍റെ ആലയം

     
                                            പരിശുദ്ധാത്മാവ് ഒരാലയത്തിലെന്നപോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയത്തിലും വസിക്കുന്നു എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (തിരുസഭ 4). പൗലോസ് ശ്ലീഹായുടെ വചനങ്ങളാണ് ഈ പഠനത്തിനാധാരം. പൗലോസ് ചോദിക്കുന്നു: "നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍തന്നെ"(1 കോറി. 3:16-17). നാം ദൈവത്തിന്‍റെ ആലയമായിത്തീരുന്നത് ദൈവാത്മാവു നമ്മില്‍ വസിക്കുന്നതുകൊാണ്. ഉത്ഥാനംചെയ്ത ഈശോ ശിഷ്യന്‍ന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നതായി കാണാം (യോഹ. 20:22-23).
     
     

     

    ആത്മാവിനാല്‍ നയിക്കപ്പെടാന്‍

     

                                                  ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നാം ആത്മാവിന്‍റെ പ്രചോദനങ്ങള്‍ അനുസരിച്ച് ജീവിക്കണം. ദൈവപ്രമാണങ്ങളിലൂടെയും തിരുസഭയുടെ നിയമങ്ങളിലൂടെയും അധികാരികളുടെ നിര്‍ദേശങ്ങളിലൂടെയും   പരിശുദ്ധാത്മാവിന്‍റെ   പ്രചോദനങ്ങള്‍ നമുക്കു ലഭിക്കുന്നു. ഈ പ്രചോദനങ്ങളെ വിധേയത്വത്തോടെ നാം സ്വീകരിക്കണം. നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നാം ദുഃഖിപ്പിക്കരുതെന്നും, നിര്‍വീര്യമാക്കരുതെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു (1 തെസ. 5:19). നډചെയ്യാനും തിډയില്‍നിന്ന് അകന്നിരിക്കാനുമുള്ള ഓരോ പ്രചോദനവും പരിശുദ്ധാത്മാവ് നമ്മില്‍ ഉണര്‍ത്തുന്നതാണ്. ദൈവാത്മാവിനാല്‍ നയിക്ക പ്പെടുന്നവരാണ് ദൈവമക്കള്‍. അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, ദൈവത്തെ ആബാ, പിതാവേ എന്നുവിളിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്(റോമ. 8:14-15).
     

    കൂദാശകളിലൂടെ ആത്മാവു

    നല്‍കപ്പെടുന്നു

     

                                               ഓരോ കൂദാശയിലും നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുണ്ട്. മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ തന്നെ ദൈവാത്മാവു നമ്മില്‍ വര്‍ഷിക്കപ്പെടുകയും നമ്മള്‍ ദൈവമക്കളാകുകയും ചെയ്യുന്നു. തൈലാഭിഷേകകൂദാശ സ്വീകരിക്കുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നാം പ്രത്യേകവിധത്തില്‍ അഭിഷിക്തരാകുന്നു. സുവിശേഷമനുസരിച്ചു ജീവിക്കാനും അത് പ്രഘോഷിക്കാനും നാം പ്രാപ്തരാക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയിലും സവിശേഷമാംവിധം പരിശുദ്ധാത്മാവ് നമ്മില്‍ വര്‍ഷിക്കപ്പെടുന്നുണ്ട്. പാപത്താല്‍ നഷ്ടമായ ആത്മീയജീവന്‍ അനുരഞ്ജനകൂദാശയിലൂടെ നമുക്കു വീണ്ടും ലഭിക്കുന്നു.  രോഗീലേപനംവഴി രോഗശാന്തിയും പാപമോചനവും സഹനശക്തിയും ആത്മാവു നമുക്കു നല്‍കുന്നു. തിരുപ്പട്ടക്കൂദാശയില്‍ മിശിഹായുടെ രാജകീയ, പ്രവാചക, പുരോഹിത ദൗത്യങ്ങളില്‍ പങ്കുപറ്റി ദൈവജനത്തിനു ശുശ്രൂഷ  ചെയ്യാനുള്ള പ്രത്യേകമായ കൃപാവരം വര്‍ഷിക്കപ്പെടുന്നു. വിവാഹകൂദാശയില്‍ കുടുംബജീവിതത്തിന്‍റെ കടമകള്‍ നിറവേറ്റാന്‍വേകൃപാവരം പരിശുദ്ധാത്മാവു നല്‍കുന്നു.
     
     
                                        പരിശുദ്ധാത്മാവിനാല്‍ ജന്മഠ കൊള്ളുകയും നിരന്തരം ആ ആത്മാവിനാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന സമൂഹമാണ് തിരുസഭ. തിരുവചനം ശ്രവിച്ചും പ്രബോധനങ്ങള്‍ അനുസരിച്ചും കൂദാശകള്‍ സ്വീകരിച്ചും ജീവിക്കുമ്പോള്‍ നാം ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാകും.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

     

    (റോമ. 8:9-17).
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

           നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവി
    നെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. (റോമ:8:15).
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    സത്യത്തിന്‍റെ വഴിയിലൂടെ ഞങ്ങളെ നടത്തുവാന്‍ സത്യാത്മാവിനെ ഞങ്ങള്‍ക്കു
    വാഗ്ദാനം ചെയ്ത മിശിഹായേ, ആത്മാവിന്‍റെ പ്രചോദനം അനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
     

    എന്‍റെ തീരുമാനം

     

                     പരിശുദ്ധാത്മാവിന്‍റെ പ്രേരണകള്‍ക്കനുസരിച്ച് ഞാന്‍ ജീവിക്കും.
     
     

    സഭയോടൊത്തു ചിന്തിക്കാം

     

     പരിശുദ്ധാത്മാവ്, ഒരാലയത്തിലെന്നപോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നു. അവരിലൂടെ അവിടുന്നു പ്രാര്‍ത്ഥിക്കുകയും, അവര്‍ ദൈവത്തിന്‍റെ ദത്തുപുത്രന്മാരെന്ന വസ്തുതയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് സഭയെ ആനയിക്കുന്നതും അവിടുന്നുതന്നെയാണ്. (തിരുസഭ 4)
     

    മാതൃസഭയെ അറിയാന്‍

     

    മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ തങ്ങളുടെ സഭയുടെ ആധികാരികപാരമ്പര്യവും വിശ്വാസജീവിതശൈലിയും നസ്രാണികള്‍ വിശ്വസ്തതയോടെ പാലിച്ചുപോന്നു. മാര്‍ത്തോമ്മാ നസ്രാണികളുടെ സഭാജീവിതശൈലിയുടെ ആകെത്തുകയെ മാര്‍ത്തോമ്മാമാര്‍ഗം എന്നാണ് വിളിച്ചിരുന്നത്. മറ്റേതൊരു സഭയ്ക്കുമുള്ള ആധികാരികതയും തുല്യതയും ശ്രേഷ്ഠതയും തങ്ങളുടെ സഭയ്ക്കുമുണ്ടെന്ന് അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.